Kerala
തിരുവനന്തപുരം: സംസ്ഥാനത്തു പ്രവർത്തിക്കുന്ന സപ്ലൈകോ എൻഎഫ്എസ്എ ഗോഡൗണുകളിലും റേഷൻ കടകളിലും ഓപ്പറേഷൻ ഭക്ഷ്യസുരക്ഷ എന്നപേരിൽ വിജിലൻസ് പരിശോധന.
പൊതുവിതരണ സംവിധാനവുമായി ബന്ധപ്പെട്ട് ഒട്ടേറെ ക്രമക്കേടുകൾ നടക്കുന്നതായാണ് വിജിലൻസ് അന്വേഷണത്തിൽ കണ്ടെത്തിയതെന്നാണു വിവരം. ചിലയിടങ്ങളിൽ രാത്രി വൈകിയും പരിശോധന തുടർന്നു.
തെരഞ്ഞെടുത്ത 14 ഗോഡൗണുകളിലും 54 റേഷൻകടകളിലുമാണ് ഇന്നലെ പ്രോജക്ട് സീറോ പദ്ധതിയുടെ ഭാഗമായി പരിശോധന നടത്തിയത്. ഭക്ഷ്യധാന്യങ്ങളുടെ വിതരണത്തിൽ കൃത്രിമം വരുത്തി കരിഞ്ചന്തയിൽ വിൽപന നടത്തുന്നതായും ഭക്ഷ്യധാന്യങ്ങളുടെയും സ്റ്റോക്കിൽ കൃത്രിമം നടത്തി കരിഞ്ചന്തയിൽ വിൽപന നടത്തുന്നതായും കണ്ടെത്തി.
ജീവനക്കാരുടെയും കരാറുകാരുടെയും ചില ഉദ്യോഗസ്ഥരുടെയും ഒത്താശയോടെ ഭക്ഷ്യധാന്യങ്ങൾ അനധികൃതമായി മറിച്ചുവിൽക്കുന്നതായും കണ്ടെത്തി.
District News
അടിമാലി: മോട്ടോർ വാഹന വകുപ്പിന്റെ വാഹന പരിശോധനയും സുരക്ഷാ ക്ലാസും 20 മുതൽ നടക്കും.പുതിയ അധ്യയന വർഷം ആരംഭിക്കുന്നതിന് മുന്നോടിയായി സബ് റീജണൽ ട്രാൻസ്പോർട്ട് ഓഫീസിന്റെ നേതൃത്വത്തിൽ സ്കൂൾ വാഹനങ്ങളുടെ പരിശോധനയും ഡ്രൈവർമാർ, ട്രാൻസ്പോർട്ടേഷൻ ചാർജുള്ള അധ്യാപകർ, ആയമാർ എന്നിവർക്കുള്ള സുരക്ഷാ ക്ലാസുമാണ് സംഘടിപ്പിക്കുന്നത്.
20ന് മൂന്നാറിലാണ് ആദ്യ വാഹന പരിശോധന. മൂന്നാർ മേഖലയിലുള്ള സ്കൂൾ വാഹനങ്ങളുടെ പരിശോധനയാണ് നടത്തുന്നത്. വാഹനങ്ങൾ രാവിലെ ഒൻപതിന് ഗ്യാപ് റോഡിലെ സിഗ്നൽ പോയിന്റിൽ എത്തിച്ചേരണം. 22ന് അടിമാലിയിലും പരിശോധന നടക്കും. അടിമാലി മേഖലയിലെ സ്കൂൾ അധികൃതർ വാഹനങ്ങളുമായി വിശ്വദീപ്തി പബ്ലിക് സ്കൂളിൽ രാവിലെ എട്ടിന് എത്തണം.
ഇതിനോടകം അപേക്ഷിച്ചിരിക്കുന്നവർക്ക് വാഹന പരിശോധന നടക്കുന്ന ദിവസങ്ങളിൽ ഫിറ്റ്നസ് പുതുക്കി വാഹനത്തിന്റെ പരിശോധനയും പൂർത്തിയാക്കാം.
25ന് ഡ്രൈവർമാർ, ട്രാൻസ്പോർട്ടേഷൻ ചാർജുള്ള അധ്യാപകർ, ആയമാർ എന്നിവർക്കുള്ള സുരക്ഷാ ക്ലാസും വിശ്വദീപ്തി സ്കൂളിൽ രാവിലെ 9.30ന് നടത്തുമെന്ന് ദേവികുളം സബ്ബ് റീജണൽ ട്രാൻസ്പോർട്ട് ഓഫീസർ ജയിംസ് അറിയിച്ചു. വാഹന പരിശോധനയിൽ മാനദണ്ഡങ്ങൾ പാലിക്കുന്നവർക്ക് മോട്ടോർ വാഹന വകുപ്പ് നൽകുന്ന സ്റ്റിക്കർ നൽകും.
സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ സർവീസ് നടത്തുന്ന വാഹനങ്ങൾക്കെതിരേ കർശന നടപടി സ്വീകരിക്കുമെന്നും ജോയിൻ്റ് ആർടിഒ അറിയിച്ചു.
Kerala
കോട്ടയം: വയനാട് ടൗൺഷിപ്പിലെ വീട്ടിലുണ്ടായ വിള്ളൽ പരിശോധിക്കാനെത്തിയ മന്ത്രി കെ.രാജനെ പരിഹസിച്ച് ചാണ്ടി ഉമ്മൻ എംഎൽഎ. മന്ത്രിയുടെ രൂപത്തിൽ തൃശൂരുകാരനായ പണിക്കാരനെ കിട്ടി. വിള്ളൽ ഇല്ലാതെ വീട് പണിയാൻ പറ്റിയ ആളെ തൃശൂരിൽ നിന്ന് തന്നെ കിട്ടിയതിൽ സന്തോഷമുണ്ടെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.
ഇന്നലെ കണ്ടത് ഊരാളുങ്കലും മന്ത്രിയും തമ്മിലുള്ള ഒത്തുകളിയാണ്. വീടിന് വിള്ളലുണ്ടെന്ന് വീട്ടുടമ തന്നെ പറയുന്നു. വീട്ടുകാരനെതിരെ സൈബര്‍ ആക്രമണം നടത്തിയിട്ടും ഭീഷണിപ്പെടുത്തിയിട്ടും കാര്യമില്ല. യുഡിഎഫ് സര്‍ക്കാര്‍ വന്നാല്‍ ഇക്കാര്യത്തില്‍ സമഗ്രമായി അന്വേഷണം നടത്തുമെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.
ഉമ്മന്‍ചാണ്ടിക്ക് ശേഷം കേരളത്തില്‍ ഒരു കോണ്‍ഗ്രസ് മുഖ്യമന്ത്രി ഉണ്ടാകാൻ പോകുകയാണ്. രാഹുല്‍ ഗാന്ധി പറയുന്ന ആള് മുഖ്യമന്ത്രിയാകുമെന്നും ചാണ്ടി ഉമ്മന്‍ കൂട്ടിച്ചേര്‍ത്തു. കെ. രാജന്റെ വിള്ളൽ പരിശോധന നാടകമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും ആരോപിച്ചു.
Kerala
തിരുവനന്തപുരം: സംസ്ഥാനത്തു ചൂട് വര്‍ധിച്ച സാഹചര്യത്തില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് പ്രത്യേക പരിശോധന തുടങ്ങിയതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. കുടിവെള്ളം, ജ്യൂസ് കടകള്‍, ജ്യൂസ് നിർമാണ യൂണിറ്റുകള്‍ എന്നിവ കേന്ദ്രീകരിച്ചാണ് പ്രധാനമായും പരിശോധന. മാര്‍ച്ച് ഒന്നു മുതല്‍ 3641 പരിശോധനകളാണ് നടത്തിയത്.
291 സ്ഥാപനങ്ങള്‍ക്ക് റെക്ടിഫിക്കേഷന്‍ നോട്ടീസും 219 സ്ഥാപനങ്ങള്‍ക്ക് കോമ്പൗണ്ടിംഗ് നോട്ടീസും നല്കി. ജ്യൂസ്, കൂള്‍ ഡ്രിംഗ്സ്, സോഫ്റ്റ് ഡ്രിംഗ്സ് എന്നിവയുടെ 506 സര്‍വൈലന്‍സ് സാമ്പിളുകളും കുടിവെള്ളം, കുപ്പിവെള്ളം എന്നിവയുടെ 118 സാമ്പിളുകളും 36 സ്റ്റാറ്റിയൂട്ടറി സാമ്പിളുകളും 2 സബ് സ്റ്റാൻഡേര്‍ഡ് സാമ്പിളുകളും ശേഖരിച്ചു. പരിശോധനകള്‍ ശക്തമായി തുടരും.
National
ന്യൂഡൽഹി: തുടർച്ചയായ അപകടങ്ങളുടെ പശ്ചാത്തലത്തിൽ സിംഗിൾ സീറ്റ് തേജസ് യുദ്ധവിമാനങ്ങൾ നിലത്തിറക്കി പരിശോധിക്കാൻ വ്യോമസേന. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച 30 ഓളം വിമാനങ്ങളാണു നിലത്തിറക്കി പരിശോധനയ്ക്കു വിധേയമാക്കുക.
രണ്ടു വർഷത്തിനിടയിൽ മൂന്ന് അപകടങ്ങൾ ഉണ്ടായതാണ് നടപടിക്കു കാരണം. എന്നാൽ സംഭവവികാസങ്ങളുമായി ബന്ധപ്പെട്ട ഔദ്യോഗിക അറിയിപ്പ് വ്യോമസേന നൽകിയിട്ടില്ല.
കഴിഞ്ഞ ഏഴിന് പരിശീലന പറക്കലിനുശേഷം തിരിച്ചിറങ്ങുന്നതിനിടെ റണ്‍വേയിൽനിന്നു തെന്നിമാറിയതാണ് അവസാനമായി റിപ്പോർട്ട് ചെയ്ത അപകടം. വിമാനത്തിന്റെ എയർ ഫ്രെയിമിലടക്കം വലിയ കേടുപാടുകൾ സംഭവിച്ചതായാണു റിപ്പോർട്ട്. എന്നാൽ ബ്രേക്ക് തകരാർ മൂലമുണ്ടായ ചെറിയ അപകടമെന്നാണു നിർമാതാക്കളായ ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡ് നൽകുന്ന വിശദീകരണം.
സിംഗിൾ സീറ്റ് തേജസ് വിമാനം 2024 മാർച്ചിൽ ജയ്സാൽമീറിൽ തകർന്നുവീണതോടെയാണ് വിമാനത്തിനു സാങ്കേതിക തകരാറുണ്ടെന്ന ആരോപണമുണ്ടായത്. അപകടത്തിൽ പൈലറ്റ് രക്ഷപ്പെട്ടിരുന്നു. എന്നാൽ കഴിഞ്ഞ വർഷം നവംബറിൽ ദുബായിൽ നടന്ന എയർ ഷോയിൽ വിമാനം തകർന്നുവീണ് പൈലറ്റ് മരിച്ചതോടെ വിമാനത്തിന്റെ സുരക്ഷ വലിയ ചർച്ചകൾക്കു വഴിവച്ചു.ഈ അപകടത്തിൽ അന്വേഷണം ഇപ്പോഴും പുരോഗമിക്കുകയാണ്.
തേജസ് നിർമാതാക്കളായ ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡ് വ്യോമസേനയ്ക്കു നൽകേണ്ട തേജസ് മാർക്ക് 1 എ പതിപ്പിന്റെ വിതരണം വൈകുന്നതിനിടെയാണ് പുതിയ സംഭവവികാസങ്ങൾ. 182 മാർക്ക് 1 എ യുദ്ധവിമാനങ്ങൾക്കു വ്യോമസേന ഓർഡർ നൽകിയെങ്കിലും കൈമാറാനായിട്ടില്ല.
Kerala
തിരുവനന്തപുരം: ‘ഓപ്പറേഷൻക്രൂക്ക്ഷാങ്ക്സ് ’ എന്ന പേരിൽ സംസ്ഥാന ജിഎസ്ടി വകുപ്പ് ഇന്റലിജൻസ് ആൻഡ് എൻഫോഴ്സ്മെന്റ് വിഭാഗം സംയുക്തമായി സംസ്ഥാന വ്യാപകമായി കാറ്ററിംഗ് സർവീസ് സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ 80.14 കോടി രൂപയുടെ വിറ്റുവരവ് വെട്ടിപ്പും 4.42 കോടിയുടെ നികുതി വെട്ടിപ്പും കണ്ടെത്തി.
പരിശോധനയുടെ ഭാഗമായി 1.25 കോടി രൂപ നികുതി/പിഴ ഇനത്തിൽ ഈടാക്കി. സംസ്ഥാനത്തെ വിവിധ കാറ്ററിംഗ് സ്ഥാപനങ്ങളിലും, അവയുടെ ബ്രാഞ്ചുകളിലും, ഉടമസ്ഥരുടെ വസതികളിലും ഉൾപ്പെടെ ആകെ 62 സ്ഥലങ്ങളിലാണ് ഒരേ സമയം പരിശോധന നടത്തിയത്.
District News
കോഴിക്കോട്: തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ഓപറേഷന് ക്ലീന്‍ സ്വീപ് രണ്ടാംഘട്ടത്തിന്റെ ഭാഗമായി ശുചിത്വ സ്ക്വാഡ് വിവിധ സ്ഥാപനങ്ങളില്‍ പരിശോധന നടത്തി. മലിനജല സംസ്കരണ സംവിധാനങ്ങള്‍, ജൈവ-അജൈവ മാലിന്യ സംസ്കരണ സൗകര്യങ്ങള്‍, നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ ഉപയോഗം, സ്ഥാപനങ്ങളിലെ വൃത്തിയും ശുചിത്വവും എന്നിവയാണ് പ്രധാനമായും പരിശോധിച്ചത്.
മാലിന്യ സംസ്കരണം കാര്യക്ഷമമല്ലാത്ത സ്ഥാപനങ്ങള്‍ക്ക് 1,20,000 രൂപ പിഴയിട്ടു. പരിശോധനക്ക് ഇന്റേണല്‍ വിജിലന്‍സ് ഓഫീസര്‍ ടി. ഷാഹുല്‍ ഹമീദ്, കോര്പറേഷന് ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ജീവരാജ് എന്നിവര്‍ നേതൃത്വം നല്കി. കോഴിക്കോട് ജോയിന്റ് ബിഡിഒ വി. സുമ, ക്ലാര്‍ക്ക് റിജേഷ്, കോര്പറേഷന് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ സ്റ്റീഫന്‍, എം. രജില, എന്‍.ആര്. ശശി, ഡി.ആര്. രജനി എന്നിവരും പരിശോധനയില്‍ പങ്കെടുത്തു.